കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗർ സ്വദേശി വിഷ്ണു ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം അഭിഭാഷകനായ അച്ഛൻ ശ്രീനിവാസ പിള്ള ജീവനൊടുക്കി. വിഷ്ണുവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
അഡ്വ. ശ്രീനിവാസ പിള്ളയുടെ കടപ്പാക്കട നഗരമധ്യത്തിലുള്ള വീടിന് മുന്നിൽ നിറയെ ബോർഡുകളാണ്. ഹോട്ടൽ, കോളേജ്, ട്യൂഷൻ സെൻ്റർ, കൺസൽട്ടൻസി സർവീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ബോർഡുകൾ. എല്ലാം മകൻ വിഷ്ണുവിൻ്റെ പേരിൽ. എന്നാൽ ഈ സ്ഥാപനങ്ങളൊന്നും തന്നെ വീട്ടിൽ പ്രവർത്തിക്കുന്നില്ല. മാനസികാസ്വാസ്ഥ്യം നേരിടുന്ന മകനെ സന്തോഷിപ്പിക്കാനായി അച്ഛൻ ശ്രീനിവാസ പിള്ള സ്ഥാപിച്ച ബോർഡുകളാണിതെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം വീട്ടിൽ നിന്നും കണ്ടെടുത്തത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. മകൻ വിഷ്ണു ചിലപ്പോഴൊക്കെ അക്രമ അക്രമാസക്തനാവാറുണ്ടായിരുന്നെന്നാണ് സൂചന. അമ്മയെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഇവർ തിരുവനന്തപുരത്തെ മകളുടെ വീട്ടിലേക്ക് മാറിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി മകൾ ദിവ്യ ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം രക്ഷക്കായി മകനെ കൊലപ്പെടുത്തിയതാവാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
മകൻ വിഷ്ണുവിന് വളരെയധികം വിദ്യാഭ്യാസമുണ്ടായിരുന്നെന്നും ആര് വന്നാലും മണിക്കൂറുകളോളം സംസാരിക്കുമായിരുന്നെന്നും കൗൺലിലർ അമ്പിളി പറയുന്നു. മകൻ്റെ സന്തോഷത്തിനായാണ് അച്ഛൻ ശ്രീനിവാസ പിള്ള വീടിന് ചുറ്റും ബോർഡുകൾ സ്ഥാപിച്ചതെന്നും അവർ പറഞ്ഞു.