തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ ഇഖാൻ്റെ മരണത്തിൽ വഴിത്തിരിവ്. ചോദ്യം ചെയ്യലിൽ കുട്ടിയുടെ പിതാവ് ഷിജിൻ കുറ്റസമ്മതം നടത്തി. ഷിജിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൈമുട്ട് കൊണ്ട് കുഞ്ഞിൻ്റെ വയറ്റിൽ ഇടിച്ചെന്ന് ഷിജിൻ പൊലീസിന് മൊഴി നൽകി. മരണകാരണം അടിവയറ്റിലേറ്റ ക്ഷതമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഖാൻ കുഴഞ്ഞുവീണ് മരിച്ചത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിൻ്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
അച്ഛൻ കൊടുത്ത ബിസ്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞു വീണതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. നേരത്തെയും മാതാപിതാക്കളായ ഷിജിനെയും കൃഷ്ണപ്രിയയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ ഇരുവരുടെയും മൊഴികളിൽ വൈരുധ്യം കണ്ടെത്തിയിരുന്നു.
പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിൻ്റെ അടിവയറ്റിൽ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടൽ ഒരാഴ്ച മുൻപ് സംഭവിച്ചതാണ് എന്നാണ് അമ്മ പൊലീസിൽ മൊഴി നൽകിയത്. പക്ഷെ ആ പൊട്ടലിന് മൂന്ന് ആഴ്ചത്തെ പഴക്കമുണ്ടായിരുന്നു. കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.