

തിരുവനന്തപുരം: സർക്കാരിൻ്റെ ജനകീയ പ്രഖ്യാപനങ്ങൾ നവകേരളമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. വലിയ ബാധ്യത വരുന്ന പ്രഖ്യാപനങ്ങളാണ് നടത്തിയത്. സർക്കാരിന് 10,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. എന്നാൽ ധനവകുപ്പിന് ആത്മവിശ്വാസമുണ്ട്. ആ ആത്മവിശ്വാസത്തോടെ സർക്കാർ ഇതുമായി മുന്നോട്ട് പോകും. നവംബറിൽ തന്നെ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരുമെന്നും കെ. എൻ. ബാലഗോപാൽ പറഞ്ഞു.
വീട്ടമ്മമാരുടെ പെൻഷൻ പ്രകടനപത്രികയിൽ പറഞ്ഞതാണ്. പ്രതിമാസം 1000 രൂപ നൽകും. എങ്ങനെ ചെയ്യുമെന്ന് ചോദ്യം ഉണ്ടാവാം. നല്ല ആത്മവിശ്വാസത്തോടെയാണ് സർക്കാർ ഇത് പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ചെലവ് 30000 കോടി വർധിച്ചു. പക്ഷേ 57000 കോടി കേന്ദ്രം വെട്ടിക്കുറച്ചുവെന്നും ധനമന്ത്രി.
എല്ലാ കാര്യത്തിലും വ്യത്യസ്തമായ സമീപനമാണ് കേരളം സ്വീകരിക്കുന്നത്. കടം കുറച്ച രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. നേരത്തെ 90% ആയി കടം വർധിച്ചിട്ടുണ്ട്. ഇപ്പോൾ 60 ശതമാനത്തിന്റെ വർധന മാത്രമാണുള്ളത്. ബജറ്റിൽ അവതരിപ്പിച്ചാൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പറയും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടല്ല പ്രഖ്യാപനങ്ങൾ നടത്തിയതെന്നും കെ. എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.
സകല മേഖലയെയും ചേർത്ത് നിർത്തുന്ന പ്രഖ്യാപനങ്ങളാണ് ഇന്ന് മുഖ്യമന്ത്രി നടത്തിയത്. ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി 2,000 രൂപയാക്കി. പ്രതിവർഷം 13,000 കോടി രൂപയാണ് ഇതിലേക്കായി നീട്ടിവയ്ക്കുക. ആശ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി. അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയം 1,000 രൂപ കൂട്ടും. സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം 1,000 രൂപയാക്കി സർക്കാർ ഉയർത്തി. മഞ്ഞ, പിങ്ക് റേഷൻ കാർഡ് വിഭാഗത്തിലെ സ്ത്രീകൾക്ക് ആയിരം രൂപയുടെ സുരക്ഷ പെൻഷനും സർക്കാർ പ്രഖ്യാപിച്ചു.
നെല്ലിൻ്റെ സംഭരണ വില 30 രൂപയാക്കി ഉയത്തിയതും റബറിൻ്റെ താങ്ങുവില 200 രൂപയാക്കിയതും കർഷകർക്ക് വൻ ആശ്വാസമാണ്. സർക്കാർ ജീവനക്കാർക്ക് ഡിഎ നാല് ശതമാനം അനുവദിച്ചതും ഏറെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നായി. പ്രഖ്യാപനങ്ങൾ എല്ലാം നവംബർ മാസത്തിൽ തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.