തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റുചെയ്ത മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. കസ്റ്റഡി അപേക്ഷ പിന്നീട് നൽകാനാണ് എസ്ഐടിയുടെ നീക്കം. എൻ. വാസുവിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാർശ നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അനധികൃതമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ഇടപെടൽ നടത്തി. ഇതര പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി. ബോർഡിന് നഷ്ടവും പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായി. എൻ. വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, സ്വർണക്കവർച്ച തുടങ്ങിയ ആരോപണങ്ങളാണ് ഉള്ളത്. ഇതിൽ ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്നും എസ് ഐടി കോടതിയിൽ പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോട് കൂടിയാണ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുതവണയായി അന്വേഷണ സംഘം വാസുവിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2019ൽ ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പാളികൾ കൊടുത്തുവിട്ടതിൽ എൻ. വാസുവിന് പങ്കുണ്ട് എന്ന കണ്ടെത്തലിൽ വാസുവിനെ മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഈ കേസിലാണ് എൻ. വാസുവിൻ്റെ അറസ്റ്റ് രേഖപ്പെടിത്തിയത്.
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എൻ. വാസുവിന്റെ ശുപാർശയിലാണെന്ന് നേരത്തെ എസ്ഐടി കണ്ടെത്തിയിരുന്നു. അന്ന് ദേവസ്വം കമ്മീഷണറായ വാസു ഇത് റിപ്പോർട്ട് ചെയ്യുന്നതിലടക്കം വീഴ്ചപ്പറ്റിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എൻ. വാസുവിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.