

ഡൽഹി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ജീവനക്കാരൻ. പോക്സോകേസ് ഒതുക്കാൻ പണം ഒഴുക്കിയെന്നും എച്ച്ആർഡിഎസിലെ ജീവനക്കാരിയെ ദുരുപയോഗം ചെയ്തുവെന്നും ആരോപണം. മുൻ കേന്ദ്രമന്ത്രി ഡോ. എസ്. കൃഷ്ണകുമാറിനെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിലും എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെന്ന് ആരോപണം. അജി കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ പറഞ്ഞു.
കോൺട്രാക്ടർമാരെ തെറ്റിദ്ധരിപ്പിച്ച് കോടികൾ എച്ച്ആർഡിഎസ് കൈക്കലാക്കിയെന്നും എച്ച്ആർഡിഎസിന് എഫ്സിആർഎ ലൈസൻസ് ഇല്ലെന്നും പരാതിക്കാരൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച കലണ്ടറും ഡയറിയും അച്ചടിക്കാൻ 25 ലക്ഷം രൂപ ചെലവാക്കിയെന്നും പരാതിക്കാരൻ ആരോപിച്ചു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ ഡയറിയും കലണ്ടറും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയിൽ അജി കൃഷ്ണനെ ഡൽഹി പൊലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പരാതി വ്യാജമാണെന്നും സ്ഥാപനത്തിലെ തർക്കമാണ് ഇത്തരമൊരു പരാതി നൽകാൻ കാരണമെന്നുമാണ് എച്ച്ആർഡിഎസ് പ്രതികരിച്ചത്.