പാലക്കാട്: മണ്ഡലത്തിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. കനഗോലു റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കണ്ണനെ മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത്.
ബിജെപി സ്ഥാനാർഥിയായി മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ വലിയ പിന്തുണ കിട്ടിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മണ്ഡലത്തിൽ പ്രതിരോധത്തിലാണ് കോൺഗ്രസ്. കണ്ണനിലൂടെ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി.
കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോൺഗ്രസിൽ ചേർന്നത്. എഐസിസി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അദ്ദേഹത്തിന് അംഗത്വം നൽകിയത്.
മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് ചേരുന്നതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും എന്നായിരുന്നു കണ്ണന്റെ പ്രതികരണം.