

മേപ്പാടി: വയനാടിനെ വീണ്ടും ദുരന്തഭൂമിയാക്കി മേപ്പാടിയിൽ വൻ മണ്ണിടിച്ചിൽ. കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ അഞ്ച് മരണം സ്ഥിരീകരിച്ചു. എട്ട് പേർക്ക് പരിക്ക്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലായതിനാൽ എത്ര പേർ ദുരന്തത്തിൽ അകപ്പെട്ടു എന്നതിൽ അവ്യക്തത തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ മുതൽ കനത്ത മഴയാണ് പ്രദേശത്ത് പെയ്തത്. ഉച്ചയോട് അടുത്ത സമയത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ തൊഴിലാളികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം, ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയതിൽ വീഴ്ച പറ്റിയെന്നും ആരോപണം ഉയരുന്നുണ്ട്. ജില്ലയില്‍ 24 മണിക്കൂര്‍ 265 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കണം എന്നാണ് ചട്ടം. അപകടം നടന്ന ശേഷമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.