കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊടിയ അനാസ്ഥയുടെ രക്തസാക്ഷിയായ ബിന്ദുവിൻ്റെ സംസ്കാരം തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ നടന്നു. രാവിലെ എഴരയോടെ മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു മരണവീട്ടിൽ. അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ സങ്കടം സഹിക്കാനാകാത്ത മകൻ്റേയും മകളുടേയും വിലാപം കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നനയിച്ചു. ജനപ്രതിനിധികളും നാടൊന്നാകെയും ബിന്ദുവിനെ അവസാനനോക്ക് കാണാനെത്തി. കരച്ചിലടക്കാനാകാതെ ബിന്ദുവിൻ്റെ മക്കൾ നവമിയും നവനീതും. നെഞ്ചുപൊട്ടി വിലപിച്ച് അമ്മ, ആകെ തകർന്ന് ഭർത്താവ് വിശ്രുതനും ഉറ്റവരും. പ്രിയപ്പെട്ടവളുടെ വിയോഗത്തിൽ ആകെത്തകർന്നുപോയവരുടെ തീരാനൊമ്പരം.
പണിതീരാത്ത വീടിൻ്റെ മുറ്റത്തൊരുക്കിയ പന്തലിൽ ബിന്ദുവിനെ അവസാനമായി കിടത്തി. ആദ്യശമ്പളം അമ്മയ്‌ക്ക് നൽകാൻ ഓടിയെത്തിയതായിരുന്നു നവനീത്. കഴിഞ്ഞ മാസമാണ് നവനീതിന് എറണാകുളത്ത് സിവിൽ എൻജിനീയറായി ജോലി കിട്ടിയത്. അമ്മയും പെങ്ങളും ആശുപത്രിയിലായതുകൊണ്ട് ആദ്യശമ്പളത്തിൻ്റെ സന്തോഷം അമ്മയുമായി പങ്കുവയ്ക്കാനായില്ല. മൃതദേഹം കണ്ടെത്തിയതിന് ശേഷം ആശുപത്രിയിലെത്തി അമ്മയെ തിരിച്ചറിഞ്ഞത് നവനീതായിരുന്നു.
ബിഎസ്‌സി വിദ്യാർത്ഥിയായ മകൾ നവമിയുടെ ചികിത്സക്കായി ആയിരുന്നു അമ്മയും മകളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയക്ക് മുമ്പുള്ള കിടത്തി ചികിത്സക്കാണ് അഡ്മിറ്റായത്. ഇന്നലെ രാവിലെ കുളിക്കാനായി ജീർണാവസ്ഥയിലുള്ള കെട്ടിടബ്ലോക്കിലെ ശുചിമുറിയിലേക്ക് പോയ ബിന്ദു തിരികെയെത്തേണ്ട സമയം കഴിഞ്ഞും മടങ്ങിവരാതിരുന്നപ്പോൾ നവമി അമ്മയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ കിട്ടിയില്ല. വിശ്രുതൻ ആശുപത്രി മുഴുവൻ ഭാര്യയെ തേടി അലഞ്ഞു. ഈ സമയമെല്ലാം കോൺക്രീറ്റ് അടരുകൾക്കുള്ളിലായിരുന്നു ബിന്ദു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. രോഗാവസ്ഥയുടെ അവശതകൾക്കിടയിൽ നവമി ഇന്ന് അമ്മയെ കാണുന്നത് ചേതനയറ്റ ശരീരമായി. സഹിക്കാനാകാത്ത സങ്കടത്തിൻ്റെ നേരത്തും ഭാര്യയെ മരണത്തിന് എറിഞ്ഞുകൊടുത്ത അനാസ്ഥയോട് വിശ്രുതന് രോഷമടക്കാനായില്ല. നേരത്തെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. സർക്കാർ ഫോൺ വിളിച്ചുപോലും അന്വേഷിച്ചില്ലന്നും അദ്ദേഹം പറഞ്ഞു.
വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ പ്രിയപ്പെട്ടവർക്ക് എന്നേക്കുമുള്ള വേദനയായി, ഇനിയീവിധം ഒരു കൊടും വേദന ആവർത്തിക്കരുത് എന്ന് ആരോഗ്യകേരളത്തിന് താക്കീതായി ബിന്ദു കണ്ണീരോർമ്മയായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സ്ഥലം എംഎൽഎ സി. കെ. ആശ, സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി ടി. ആർ. രഘുനാഥൻ, കോട്ടയം ജില്ലാ കളക്ടർ ജോൺ പി.സാമുവേൽ എന്നിവരടക്കം ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.