

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ ജി. സുധാകരനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് പ്രതികരണം. അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്ന് വരെ വിളിച്ചു. ബഹുമാന്യനായ മുഖ്യമന്ത്രി തനിക്ക് 'ചെറ്റ' എന്ന് പുതിയൊരു പേരിട്ടു എന്നും സുധാകരൻ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് അപമാനിച്ചതെന്നും ജി. സുധാകരന്‍ പറഞ്ഞു.
'പോടാ ചെറ്റേ' എന്ന് മറ്റൊരു പ്രയോഗമുണ്ട്. നാനാര്‍ഥങ്ങള്‍ ഉള്ള ഭാഷയാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഭാഷയുടെ അര്‍ഥാന്തരങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി ഈ പദം ഉപയോഗിച്ചതെന്നും സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ജി. സുധാകരന്‍ പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളും താമസിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രയോഗം നടത്താന്‍ പാടില്ല. താന്‍ മുഖ്യമന്ത്രിയെ ഒന്നും വിളിക്കുന്നില്ല. മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ വിരുദ്ധമാണെന്നും കേസിന് പോയാല്‍ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു. വെളുത്തു സുമുഖനും നല്ല പാര്‍ലമെന്ററിയനുമായ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചു. അയാള്‍ക്ക് വല്ല നാറ്റമുണ്ടോ? മാന്യമായി കുളിച്ച് വസ്ത്രധാരണം നടത്തി ജീവിക്കുന്ന പ്രഗല്‍ഭനാണ്. ഞങ്ങള്‍ ഒന്നിച്ച് മന്ത്രിസഭയില്‍ ഉണ്ടായിരുന്നതാണ്. പ്രഗല്‍ഭനായ മന്ത്രിയാണെന്നും ജി. സുധാകരന്‍ പറഞ്ഞു.
ഇങ്ങനെയാക്കെ സംസാരിക്കാന്‍ ആരാണ് അധികാരം നല്‍കിയത്. ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ ഇരുന്നാല്‍ നമ്മുടെ സ്ഥിതിയെന്താകുമെന്നും ജി സുധാകരന്‍ ചോദിച്ചു. എത്ര പേരെയാണ് പാര്‍ട്ടിക്ക് എതിരാക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷിക്കാം, നിങ്ങള്‍ക്ക് ആളെക്കൂട്ടി തരുന്നുണ്ട്, മുഖ്യമന്ത്രി നിങ്ങള്‍ക്കുവേണ്ടി വോട്ട് പിടിച്ചു തരുന്നുണ്ടെന്നും ജി. സുധാകരന്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐക്കെതിരെയും എസ്എഫ്‌ഐക്കെതിരെയും ജി. സുധാകരന്‍ രംഗത്തെത്തി. കേരളമാകെ അറിയുന്ന, ബഹുമാനിക്കുന്ന യുവ നേതാവ് ഡിവൈഎഫ്‌ഐയില്‍ ഉണ്ടോ, എസ്എഫ്‌ഐയില്‍ ഉണ്ടോ? ഒരു കാലത്ത് കെഎസ്‌യുക്കാര്‍ക്ക് പോലും അസൂയ ആയിരുന്നുവെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി.
വൈകുന്നേരം ഉള്ള കള്ളുഷാപ്പില്‍ പോയി ഫേസ്ബുക്കില്‍ ഇടുകയാണ് ജി. സുധാകരന്‍ തന്തയ്ക്ക് പിറന്നവനല്ല എന്ന്. കൂടെ ഏരിയ സെക്രട്ടറിയും വെള്ളമടിച്ച് അവിടെയിരിക്കുകയാണ്, പേര് പറയില്ല. ഏരിയ സെക്രട്ടറിക്ക് മദ്യമില്ലാതെ ജീവിക്കാനേ വയ്യാത്ത അവസ്ഥയാണ്. വല്യ കുപ്പി വാങ്ങിച്ചു കൊടുത്താല്‍ സെക്രട്ടറി, ചെറിയ കുപ്പി വാങ്ങിയാല്‍ പ്രസിഡന്റ് അതാണ് സാഹചര്യമെന്നും ജി. സുധാകരന്‍ ആരോപിച്ചു.