തിരുവനന്തപുരം: പിഎം ശ്രീയിൽ കേന്ദ്ര സർക്കാർ നിബന്ധനകൾ മറികടക്കാം എന്ന് വിദ്യാഭ്യാസ മന്ത്രിക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട്. കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമില്ല. എസ്‌സിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിച്ചാൽ മതിയാകും. നിബന്ധനകൾ പാലിക്കേണ്ടി വരിക സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന പിഎം ശ്രീ ബോർഡിൽ മാത്രമെന്നും, അതിൽ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊതുവിദ്യാഭ്യാസ മന്ത്രിയായി എൻ. ഷംസുദ്ദീൻ ചുമതലയേറ്റതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് പിഎം ശ്രീയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് സെക്രട്ടറി ഈ റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയത്.
അതേസമയം, പിഎം ശ്രീയിൽ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. എല്ലാ വശവും പരിശോധിച്ചാകും തീരുമാനമെടുക്കുക. പിഎം ശ്രീയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചു. സാമ്പത്തിക വശങ്ങൾ പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. പിഎം ശ്രീയിൽ അടിയന്തര സാഹചര്യമില്ല. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറാണിത്. സർക്കാർ എപ്പോഴും തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു.