

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ഗോവര്‍ധന്റേയും പങ്കജ് ഭണ്ഡാരിയുടേയും റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഇരുവരില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഗോവര്‍ധന്റെ പക്കല്‍ നിന്ന് 470 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിമാന്‍ഡില്‍ കഴിയുന്ന പങ്കജ് ഭണ്ഡാരിയേയും ഗോവര്‍ദ്ധനേയും കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഇരുവരുടേയും മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഉണ്ണികൃഷ്ണ പോറ്റിക്ക് ഒന്നരക്കോടി രൂപ നല്‍കിയെന്ന് ഗോവര്‍ധന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തുക കൈമാറിയതിന്റെ തെളിവുകളും രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോവര്‍ധനില്‍ നിന്ന് 470 ഗ്രാം സ്വര്‍ണം കണ്ടെത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയാണ് ഗോവര്‍ധന്‍. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒയാണ് പങ്കജ് ഭണ്ഡാരി. സ്വര്‍ണക്കൊള്ളയില്‍ ഇരുവരുടേയും പങ്ക് തെളിഞ്ഞതിനു പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധന്‍ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍ വിജയകുമാര്‍, കെ.പി. ശങ്കര്‍ദാസ് എന്നിവരെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. രണ്ടു പേര്‍ക്കെതിരേയും അന്വേഷണം നടക്കാത്തത് എന്താണെന്ന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. ചോദ്യം ചെയ്യലില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. എന്നാല്‍ കൊള്ളയില്‍ പങ്കില്ലെന്നും പത്മകുമാറാണ് നടപടികള്‍ മുഴുവന്‍ നടത്തിയത് എന്നുമാണ് ഇരുവരും നേരത്തെ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം തീരുമാനങ്ങള്‍ കൂട്ടുത്തരവാദിത്വം എന്ന തീരുമാനങ്ങളില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടത്തരവാദിത്വമെന്ന വാദമാണ് പത്മകുമാറിന്റേത്.