സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം; രാജ്ഭവന് പട്ടിക സമർപ്പിച്ച് സർക്കാർ

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം
പിണറായി വിജയൻ, രാജേന്ദ്ര അർലേക്കർ
പിണറായി വിജയൻ, രാജേന്ദ്ര അർലേക്കർSource: Kerala Governor / X
Published on
Updated on

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താല്‍ക്കാലിക വൈസ് ചാന്‍സലർ നിയമനത്തില്‍ മിന്നല്‍ നീക്കവുമായി സർക്കാർ. രാജ്ഭവന് പട്ടിക സമർപ്പിച്ചു. മൂന്നംഗ പാനലാണ് സർക്കാർ നൽകിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.

സാങ്കേതിക സർവകലാശാലയിലേയും ഡിജിറ്റൽ സർവകലാശാലയിലേയും താൽക്കാലിക വിസിമാരെ പുറത്താക്കി കൊണ്ടായിരുന്നു ഹൈക്കോടതി വിധി. താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടരുത്. വിസിമാര്‍ക്ക് സര്‍വകലാശാലകളില്‍ സുപ്രധാന പങ്കുണ്ട്, വിസിമാര്‍ സര്‍വകലാശാല താല്‍പ്പര്യം സംരക്ഷിക്കണമെന്നുമാണ് ഡിവിഷന്‍ ബെഞ്ച് അറിയിച്ചത്.

താല്‍ക്കാലിക വിസി നിയമനം താല്‍ക്കാലിക സംവിധാനമാണ്. താല്‍ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ല. സര്‍വകലാശാല കാര്യങ്ങളിലെ കാവല്‍ക്കാരനാണ് വിസി. വിസി സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് സര്‍വകലാശാല താല്‍പ്പര്യമല്ല. അക്കാദമിക്-ഭരണ നിര്‍വഹണ വിഭാഗങ്ങള്‍ തമ്മിലുള്ള പാലമാണ് വിസി. അത് സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് നടത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഗവർണർ രാജേന്ദ്ര അർലേക്കറുടെ തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താൽക്കാലിക വിസിമാരെ നിയമിക്കാമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയത്. അപ്പീൽ തള്ളിയതോടെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസിമാർ പുറത്തായി. ഈ സാഹചര്യത്തിലാണ് അതിവേഗത്തിലുള്ള സർക്കാരിന്റെ നീക്കം.

News Malayalam 24x7
newsmalayalam.com