തിരുവനന്തപുരം: ഗൾഫിലെ എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ സർക്കാർ. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല കൂടിയാലോചന യോഗം ചേർന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മാറ്റിവച്ച പരീക്ഷ വേഗം പൂർത്തിയാക്കാനാണ് തീരുമാനം. പരീക്ഷാ നടത്തിപ്പിനായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് മന്ത്രിയുടെ നിർദേശം.
കഴിഞ്ഞ മാസം പൂർത്തീകരിക്കേണ്ട എസ്എസ്എൽസി പരീക്ഷ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായാണ് ഇന്ന് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. യോഗം എന്ന് പരീക്ഷ വയ്ക്കണമെന്നതിൽ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ, ദിവസം പ്രഖ്യാപിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷന്റെ അനുമതി അനിവാര്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി ലഭിച്ചാലാകും വിദ്യാഭ്യാസ വകുപ്പ് ദിവസം പ്രഖ്യാപിക്കുക.
പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.