യോഗ്യത ഇല്ലാത്തവർ വേണ്ട; സ്വാശ്രയ കോളേജുകളിലെ അധ്യാപക നിയമനത്തിൽ യുജിസി യോഗ്യത കർശനമായി പാലിക്കണമെന്ന് ഗവർണർ
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ അധ്യാപക നിയമനത്തിൽ യുജിസി യോഗ്യത കർശനമായി പാലിക്കണമെന്ന് ചാൻസിലറായ ഗവർണറുടെ ഉത്തരവ്. യോഗ്യത ഇല്ലാത്തവരുടെ നിയമനം തടയണമെന്ന് സർവകലാശാല വിസിമാർക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മാ ഉറപ്പാക്കാനാണ് തീരുമാനമെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്. ചാൻസലർക്ക് ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഇടപെടൽ. അധ്യാപകരുടെ പേരും യോഗ്യതകളും കോളേജുകളുടെ പോർട്ടലുകളിൽ പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കയച്ച സര്‍ക്കുലറിലാണ് ഗവര്‍ണര്‍ നിര്‍ണായക നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. അധ്യാപക നിയമനങ്ങളില്‍ പൂര്‍ണമായും യുജിസി ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അധ്യാപകരുടെ യഥാര്‍ഥ യോഗ്യത വിവരങ്ങള്‍ കോളേജ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കണം എന്നും സര്‍ക്കുലര്‍ പറയുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള പിജി ബിരുദവും യുജിസി നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റും പിഎച്ച്ഡിയും ആണ് അധ്യാപക നിയമനത്തിനുള്ള യോഗ്യത. എന്നാല്‍ സ്വാശ്രയ കോളജുകളിലും എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്‌സുകളിലും ഉള്‍പ്പെടെ നിയമിക്കപ്പെടുന്നവര്‍ക്ക് ഇത്തത്തിലുള്ള യോഗ്യതകള്‍ പലതും ഇല്ലെന്നാണ് വിലയിരുത്തല്‍. ഈ വിഷയം ശ്രദ്ധയിപ്പെട്ടതോടെയാണ് ഗവര്‍ണറുടെ ഇടപെടല്‍.
