

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ്. മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
രോഗി പരിചരണം, പബ്ലിക് റിലേഷൻസ്, പ്രൊഫഷണൽ എത്തിക്സ്, പരാതി പരിഹാരം എന്നിവയിൽ പരിശീലനം നൽകും. മെഡിക്കൽ ഓഫീസർമാർ ഒഴികെയുള്ള വിഭാഗം ആശുപത്രി ജീവനക്കാർക്കും പരിശീലനം നിർബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം കർശനമായി പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പരിശീലനം പൂർത്തിയാക്കാത്തവരെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ പരിശീലന പരിപാടിയെ ക്രമീകരിച്ചിട്ടുണ്ട്. ആദ്യം ഓരോ ജില്ലയിലെ മെഡിക്കൽ കോളേജിൽ നിന്നും നാല് ഉദ്യോഗസ്ഥരെ വീതം തൊരഞ്ഞെടുക്കും. അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെൻ്റർ വഴി ഇവർക്ക് പരിശീലനം നൽകും.
ഇവർ പിന്നീട് അതത് മെഡിക്കൽ കോളേജുകളിലെ മറ്റ് ജീവനക്കാർക്ക് പരിശീലനം നൽകും. മറ്റ് ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിലെ ജീവനകാർക്ക് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമില വെൽഫെയർ വഴി പരിശീലനം നൽകും.
ഇവർ ജില്ലാ തലത്തിലും ആശുപത്രി തലത്തിലും മറ്റ് ജീവനക്കാർക്കായി ക്ലാസുകൾ എടുക്കും. ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ജീവനക്കാർക്ക് പത്ത് പേർ വീതമുള്ള ബാച്ചുകൾ ആയാണ് പരിശീലനം നൽകുക. അതത് സ്ഥാപന മേധാവികൾ ഇതിനായുള്ള സമയക്രമം നിശ്ചയിക്കും.
രോഗികളുമായി ആദ്യം ബന്ധപ്പെടുന്നവരായതിനാൽ സെക്യൂരിറ്റി ജീവനക്കാർക്ക് മുൻഗണന അടിസ്ഥാനത്തിൽ പരിശീലനം നൽകും. താൽക്കാലിക ജീവനക്കാരും, കരാർ ജീവനക്കാരും നിർബന്ധമായി പരിശീലനം പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.