തിരുവനന്തപുരം: നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് കോഴിക്കോടെത്തും. നിപ ഏകോപനങ്ങളിൽ വൻ വീഴ്ചയെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ആശയക്കുഴപ്പം പരിഹരിക്കാൻ മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്യുന്നത്.
ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, കേന്ദ്ര സംഘവും സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയിലുണ്ട്. നിപ ബാധിച്ച് ചികിത്സയിലുള്ള 43-കാരൻ വെന്റിലേറ്ററിൽ തുടരുന്നു. രോഗിക്ക് നൽകാനുള്ള റെംഡിസീവർ മരുന്ന് ഡൽഹിയിൽ നിന്നും കോഴിക്കോട്ടെത്തിച്ചു.
മോണോക്ലോണൽ ആൻ്റിബോഡി മരുന്നുകൾ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അതേസമയം രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.
പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. അതേസമയം സംസ്ഥാനത്ത് ഷിഗെല്ലാ ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 135 ആയി ഉയർന്നു.