കൊച്ചി: ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജനത്തിരക്കിൽ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എന്തിനാണ് ഇത്രയും ആളുകളെ ശബരിമലയിലേക്ക് കയറ്റുന്നതെന്നായിരുന്നു ദേവസ്വം ബെഞ്ചിന്റെ ചോദ്യം. തിരക്ക് ഒഴിവാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. വിഷയത്തിൽ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ആറ് മാസം മുന്‍പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങണമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. സെക്ടറുകളായി തിരിച്ച് ആളുകളെ നിയന്ത്രിക്കണം. ഓരോ സെക്ടറിലും എത്ര പേര്‍ക്ക് നില്‍ക്കാനാകുമെന്നതില്‍ വ്യക്തത വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അതേസമയം ശബരിമല സന്നിധാനത്തെ ഭക്തജനതിരക്ക് നിയന്ത്രിക്കാനായി എൻഡിആർഎഫ് ചുമതലയേറ്റു. സന്നിധാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തിരക്ക് നിയന്ത്രണ വിധേയമായിട്ടുണ്ട്. പുലർച്ചെമുതൽ ഭക്തർക്ക് സുഗമമായി ദർശനം നടത്താൻ സാധിച്ചു.
ഭക്തജന പ്രവാഹം നിയന്ത്രിക്കാനായി സ്പോട്ട് ബുക്കിങ് 20,000 ആയി ചുരുക്കിയിരുന്നു. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനം നടത്താൻ നിലയ്ക്കലിൽ താമസസൗകര്യമേർപ്പെടുത്തും. ടോക്കൺ ഉള്ളവരെ മാത്രമാകും നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുക.