എറണാകുളം: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. അടുത്ത തിങ്കളാഴ്ച വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. അപ്പീലില്‍ പ്രൊസിക്യൂഷന്‍ മറുപടി നല്‍കണമെന്നും കേടതി നിർദേശിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരിയടക്കമുള്ള 17 സിപിഐഎം പ്രവർത്തകരാണ് കേസിൽ പ്രതികളായുള്ളത്. വിചാരണക്കോടതി മാറ്റണമെന്നാണ് പ്രതികളുടെ ആവശ്യം. ഹർജി ഈ മാസം 16ന് പരിഗണിക്കും.
നേരത്തെ കോടതി മാറ്റണമെന്ന പ്രതി ഭാഗം ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. അഡീഷണൽ സെഷന്‍സ് കോടതി മൂന്നിൽ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം. അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഭാഗം കോടതിമാറ്റമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.
ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ 17 പേരുടെയും ജാമ്യം കോടതി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നു. പിന്നാലെ ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.