

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര സ്വദേശിനി ചന്ദ്രിക (60) ആണ് മരിച്ചത്. രോഗ ലക്ഷണങ്ങൾ ഗുരുതരമായതിന് തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയും മെഡിസിൻ ഐസിയുവിൽ ചികിത്സയിലുമായിരുന്നു.
ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശവും പ്രതിരോധപ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു, പ്രദേശത്തെ മുഴുവൻ കിണറുകളിലും കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷൻ നടത്തും. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ എന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗബാധ സംബന്ധിച്ച മുന്നറിയിപ്പും ആരോഗ്യപ്രവർത്തകർ നൽകുന്നുണ്ട്.
അതേസമയം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെയും ആരോഗ്യബോധവൽക്കരണത്തിൻ്റെയും അഭാവമാണ് രോഗങ്ങൾ പടരാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
പ്രധാന രോഗലക്ഷണങ്ങൾ
കടുത്ത പനി
തലവേദന
ഛർദ്ദി
അപസ്മാരം
മുൻകരുതലുകൾ
തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ കുടിക്കാവൂ.
മലിനമായ വെള്ളത്തിൽ കുളിക്കുന്നതും മുങ്ങുന്നതും ഒഴിവാക്കുക.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.