athulya
ഭർത്താവ് സതീഷ് അറസ്റ്റിൽSource: News Malayalam 24x7

അതുല്യയുടെ മരണം: ഭർത്താവ് സതീഷ് അറസ്റ്റിൽ

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Published on

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചവറ സ്വദേശി അതുല്യയുടെ മരണത്തില്‍ ഭർത്താവ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പുലർച്ചെ 5.30 ഓടെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു.

ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭർത്താവ് സതീഷിനെതിരെ കേസെടുത്തിരുന്നു.

ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ആരോപണം ഉയര്‍ന്നതിനു പിന്നാലെ സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്.

ഒരു വര്‍ഷമായി അതുല്യയും ഭർത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കാനിരുന്നതിൻ്റെ തലേദിവസമാണ് അതുല്യ ജീവനൊടുക്കിയത്.

athulya
മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിടൽ ഇന്ന്

അന്ന് രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.

മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും കുഞ്ഞിനുവേണ്ടിയാണ് ജീവിച്ചതെന്നും അതുല്യയുടെ പിതാവും പ്രതികരിച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച രാജശേഖരന്‍ പിള്ള മകളുടെ ഭർത്താവ് സതീഷ് മദ്യപാനിയായിരുന്നു എന്നും അക്രമാസക്തനായിരുന്നെന്നും പറയുന്നു. സതീഷ് മർദിക്കുന്നതിൻ്റെയും ശരീരത്തിലേറ്റ മുറിവുകളുടെയും ദൃശ്യങ്ങള്‍ അതുല്യ സഹോദരിക്ക് അയച്ചു നല്‍കിയിരുന്നു.

News Malayalam 24x7
newsmalayalam.com