കോട്ടയം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി എന്ന വാർത്ത പാടേ തള്ളി ചാണ്ടി ഉമ്മൻ. പറഞ്ഞ വാക്കുകൾ മാധ്യമങ്ങളാണ് വളച്ചൊടിച്ചത്. ശബ്ദകോലാഹലം കാരണമാണ് ഉറക്കെ പറഞ്ഞത്. പാർട്ടിയോടൊപ്പം നിൽക്കുമെന്നാണ് പറഞ്ഞത്. പാർട്ടിയാണ് വലുതെന്ന് അബിൻ വർക്കിയും മനസിലാക്കണം. പദവിക്കപ്പുറം പാർട്ടിയാണ് വലുത്. കോൺഗ്രസ് പാർട്ടി പ്രവർത്തകർ വരെ തെറ്റിദ്ധരിച്ചു. ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില സ്ഥാപിത താത്പര്യക്കാരുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വലിയ സൈബർ ആക്രമണം നേരിടുന്നത് മനോവിഷമം ഉണ്ടാക്കിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പിതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ ദിവസം നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയ സംഭവവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ സംസാരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. "എനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണത്. ഒരു ചോദ്യം പോലും ചോദിച്ചില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ സ്വമേധയാ രാജിവെച്ച് ഒഴിഞ്ഞേനെ.എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. അപ്പോഴും പാർട്ടിയുടെ തീരുമാനം എന്നാണ് പറഞ്ഞത്," ചാണ്ടി ഉമ്മൻ പറയുന്നു. ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാം. തെരഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല, എന്നാൽ ഒരിക്കൽ അത് തുറന്ന് പറയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
അതേസമയം, അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു. സ്വീകരണത്തിൽ ചാണ്ടി ഉമ്മനായിരുന്നു ഉദ്ഘാടകൻ. എന്നാൽ ഇതിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം വ്യക്തമാക്കിയിരികയാണ് ചാണ്ടി ഉമ്മൻ.