കൊച്ചി: ആവർത്തിച്ചിട്ടുണ്ടാകുന്ന വൈദ്യുതി അപകടങ്ങൾക്ക് പഴി കേൾക്കുമ്പോഴും ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കാൻ കെഎസ്‌ഇബിയിൽ നടപടിയില്ല. വിവിധ തസ്തികകളിലായി 10,000 ത്തോളം ഒഴിവുകളാണ് നികത്താനുള്ളത്. ഫീൽഡ് പ്രവൃത്തികളിൽ ഏർപ്പെടുന്ന ഇലക്ട്രിസിറ്റി വർക്കേഴ്സിൽ മാത്രമുള്ളത് അയ്യായിരത്തോളം ഒഴിവുകളാണ്.
ഓരോ വർഷവും ഇരുന്നൂറിലേറെ മരണങ്ങൾ. അടുത്തിടെ മാത്രം പത്തിലേറെ പേർ കെഎസ്ഇബിയുടെ അനാസ്ഥ കൊണ്ടും ഉത്തരവാദിത്തമില്ലായ്മ കൊണ്ടും ഷോക്കേറ്റ് മരിച്ചു. കൊല്ലത്തെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മനു വൈദ്യുതാഘാതം ഏറ്റ് മരിച്ചിട്ട് അധികമായിട്ടില്ല. ആവർത്തിക്കുന്ന ഇത്തരം അപകടങ്ങൾക്ക് അടിസ്ഥാനപരമായ കാരണം എന്താണ്? അത് ആ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ്.
ഈ വർഷമാദ്യം കെഎസ്ഇബി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പോലും സ്ഥിരം ജീവനക്കാരുടെ എണ്ണം 26,488 ആണെന്ന് പറയുന്നു.ആകെ വേണ്ടത് 35,000 ജീവനക്കാർ. കഴിഞ്ഞ മെയിൽ ആയിരത്തോളം പേർ വിരമിച്ചതോടെ ജീവനക്കാർ 25,000ത്തോളമായി.
പ്രതിസന്ധി രൂക്ഷമാക്കുന്നത് ലൈൻമാൻമാരേയും ഓവർസിയർമാരേയും തെരഞ്ഞെടുക്കുന്ന ഇലക്ട്രിസിറ്റി വർക്കേഴ്സിലെ ഒഴിവുകളാണ്. സെക്ഷൻ ഓഫീസിൽ 12 ലൈൻമാർ വേണ്ടിടത്ത് ഓരോ ഇടത്തുമുള്ളത് അഞ്ചോ ആറോ പേർ മാത്രമാണ്. ആറ് വർക്കർമാരും ഓവർസിയർമാരും വേണ്ടിടത്ത് ഉള്ളത് രണ്ടോ മൂന്നോ പേർ. മൂന്ന് സബ് എഞ്ചിനീയർ വേണ്ട ഓരോ സെക്ഷനിലും ഉള്ളത് ഒരാൾ മാത്രം.ഈ ജീവനക്കാരെ പോസ്റ്റ് ചെയ്യുന്ന ഇലക്ട്രിസിറ്റി വർക്കേഴ്സ് പോസ്റ്റിൽ നിയമനം നടന്നിട്ട് വർഷങ്ങളായി.
അപകട സാധ്യത പരിശോധിച്ച് പരിഹരിക്കേണ്ട മെയിന്‍റനൻസ് വിങ്ങ് നിലവില്ലാത്ത അവസ്ഥയാണിപ്പോൾ. ആഗസ്റ്റിന് 15നകം സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ലൈനുകളുടേയും സുരക്ഷാ പരിശോധന പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് വകുപ്പിന്‍റെ കർശന നിർദേശം.മതിയായ ജീവനക്കാരില്ലാതെയും കരാർ ജീവനക്കാരെയും വെച്ച് പരിശോധന എങ്ങനെ കൃത്യതയോടെ നടപ്പാക്കുമെന്നാണ് ഉയരുന്ന ചോദ്യം.