കാസർഗോഡ്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പൊലീസുകാരുടെ കാലുകൾ മുറിച്ചു നീക്കി. കാഞ്ഞങ്ങാട് സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അലോഷ്യസ് എന്നിവരുടെ കാലുകളാണ് മുറിച്ച് മാറ്റിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ഉദ്യോഗസ്ഥരിൽ ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപ്പാദവുമാണ് മുറിച്ചു മാറ്റിയത്.
വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി പാർക്ക് ചെയ്ത ലോറികളെ അവിടെ നിന്ന് മാറ്റാൻ നിർദേശിക്കുകയായിരുന്നു പൊലീസുകാർ. ഈ സമയത്ത് കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലായിരുന്ന കാർ ഉദ്യോഗസ്ഥരെ ഇടിച്ചശേഷം പൊലീസ് ജീപ്പിന്റെ പിന്നിൽ ഇടിച്ചാണ് നിന്നത്. പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ജീപ്പിനും കാറിനും ഇടയിൽപെടുകയായിരുന്നു.
ഇവരെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഇരുവർക്കും എല്ലാ വിധ ചികിത്സയും ഉറപ്പ് വരുത്താൻ ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരും ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.