

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കാസര്‍ഗോഡും യുഡിഎഫിന് വോട്ട് മറിച്ചെന്ന വെളിപ്പെടുത്തലുമായി ഐഎന്‍എല്‍. എല്‍ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് വോട്ട് മറിച്ചതെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. മണ്ഡലങ്ങളില്‍ ബിജെപി ജയിക്കാതിരിക്കാനും മതനിരപേക്ഷത നിലനിര്‍ത്താനുമാണ് വോട്ട് മറിച്ചതെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. എന്നാല്‍ എല്‍ഡിഎഫ്-ബിജെപി മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ യുഡിഎഫ് ഈ മനസ് കാണിച്ചില്ലെന്നും യുഡിഎഫിന്റെ നിസഹകരണം കാരണമാണ് മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചതെന്നും കാസിം ഇരിക്കൂര്‍ വിമര്‍ശിച്ചു.
മഞ്ചേശ്വരത്താണ് സുരേന്ദ്രനെ പോലെ ഒരാള്‍ നിന്ന് കഴിഞ്ഞാല്‍ ജയിക്കാന്‍ സാധ്യത. അത് പ്രതിരോധിക്കേണ്ടതുണ്ട്. അതിന് ആദ്യം ചെയ്തത് അവിടെ എസ്ഡിപിഐ മത്സരിക്കാന്‍ വേണ്ടി മുന്നോട്ട് വന്നിരുന്നു. പല ഉത്തരവാദിത്തപ്പെട്ട മതേതര കക്ഷികളും പറഞ്ഞു, അങ്ങനെ ചെയ്യരുതെന്ന്. അതുമാത്രമല്ല, ചിലയിടങ്ങളില്‍ എസ്ഡിപിഐ എല്‍ഡിഎഫിന്റെ ചില സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.
'ഞാന്‍ മനസിലാക്കിയിടത്തോളം, മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് കെട്ടിവച്ച കാശ് നഷ്ടമായിരിക്കുകയാണ്. അത് വോട്ട് കിട്ടാത്തതുകൊണ്ടല്ല, എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് കൊടുത്തതാണ്. കെ സുരേന്ദ്രനെ പോലെ ഒരാള്‍ അസംബ്ലിയിലേക്ക് വരാന്‍ പാടില്ല എന്നതുകൊണ്ടാണ്. ആ മതേതര പ്രതിബദ്ധത ഉണ്ടല്ലോ. അത് ചെറിയ പ്രതിബദ്ധത ഒന്നുമല്ല. അത് എല്‍ഡിഎഫില്‍ നിന്ന് മാത്രമേ നിങ്ങള്‍ പ്രതീക്ഷിക്കേണ്ടതുള്ളു. ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ ബിജെപിയെ തടുക്കാന്‍ വേണ്ടി അവരുടെ സ്ഥാനാര്‍ഥിക്കുള്ള വോട്ട് ഇങ്ങനെ കൊടുക്കുമോ? അവര്‍ ചെയ്യില്ല. അത് ഉറപ്പാണ്,' കാസിം ഇരിക്കൂര്‍ പറഞ്ഞു.
വോട്ടെണ്ണല്‍ കഴിഞ്ഞതിന് പിന്നാലെ തന്നെ മഞ്ചേശ്വരത്ത് എല്‍ഡിഎഫിന്റെ വോട്ടില്‍ ഗണ്യമായ കുറവുണ്ടായതായി ബിജെപി ആരോപിച്ചിരുന്നു. 2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 41,000ത്തോളം വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ 2026ല്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 21,000ത്തോളം വോട്ടുകളാണ് ലഭിച്ചത്. അപ്പോള്‍ 20,000 ത്തോളം വോട്ടുകള്‍ യുഡിഎഫിലേക്ക് പോയെന്നായിരുന്നു ബിജെപി ആരോപിച്ചത്. ഈ ആരോപണം ശരിവയ്ക്കുന്നതാണ് കാസിം ഇരിക്കൂറിന്റെ വെളിപ്പെടുത്തല്‍.