ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ സാധ്യതയുണ്ടെന്ന് അന്വേഷണസംഘം. മരണത്തിൽ വിശദമായ അന്വേഷണത്തിന് റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. മൃതദേഹം നാട്ടിലെത്തിച്ച ശേഷമാകും ഇതിൽ തുടർനടപടിയുണ്ടാവുകയെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അതുല്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ എട്ടംഗ സംഘത്തെ രൂപീകരിച്ചിരുന്നു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഭർത്താവ് സതീഷിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് തീരുമാനം.
നേരത്തെ കുടുംബം നൽകിയ പരാതിയിൽ ചവറ പൊലീസ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. സതീഷ് മർദിക്കുന്ന ദൃശ്യങ്ങള്‍ അതുല്യ സഹോദരിക്ക് അയച്ചിരുന്നു. ഈ ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.
ഷാർജയിലെ ഫ്ലാറ്റിലാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഒരു വര്‍ഷമായി അതുല്യയും ഭർത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്.