ആലപ്പുഴ: കോൺഗ്രസിലെ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചർച്ചകളിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ.സി. വേണുഗോപാൽ ആണെന്നും, കെ.സി അയോഗ്യനാണ് എന്ന് താൻ പറയില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ആരാണ് യോഗ്യൻ എന്ന് ഞാൻ പറയില്ലെന്നും ജയിച്ചു വന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
വി.ഡി. സതീശൻ പ്രവർത്തിച്ചത് മുഴുവൻ ടിവിയിൽ മാത്രമാണ്. രമേശ് ചെന്നിത്തലയെയും അപ്രസക്തൻ ആക്കാൻ സാധിക്കില്ലെന്നും കോൺഗ്രസിൻ്റെ അത്യുന്നത പദങ്ങളിൽ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തലവെള്ളാപ്പള്ളി പറഞ്ഞു.
ലീഗിനെ നയിക്കുന്നത് തങ്ങൾമാരാണ്. മുസ്ലീങ്ങൾ എല്ലാം സംഘടിച്ച് ശക്തരായി എന്നും, എല്ലാ അവകാശങ്ങളും കൊണ്ടുപോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരള കോൺഗ്രസിന് പിന്നിൽ പിതാക്കൻമാരാണ് . ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി മതാധിപത്യം വന്നെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.
മാധ്യമങ്ങൾ തന്നെ വല്ലാതെ വേട്ടയാടി. എന്നെ കുഴപ്പിക്കാൻ നോക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പക്ഷേ, അവരുടെ പണി എൻ്റെ അടുത്ത് നടക്കില്ലെന്നും പ്രായം ഉണ്ടെങ്കിലും നല്ല ബോധം ഇപ്പോഴും ഉണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഇടുക്കിയിൽ സ്ഥാനാർഥിയെ നിർത്തിയപ്പോൾ ഒരു ഈഴവനെ മാത്രം ആണ് നിർത്തിയതെന്നും, മണി ആശാനെ നിർത്തിയില്ല. നിർത്തി ഇരുന്നെകിൽ പുഷ്പം പോലെ ജയിച്ചേനെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.