തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറിയായി നിയമിച്ചതിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിയമനത്തിൽ യാതൊരു വിവാദത്തിൻ്റെയും അടിസ്ഥാനം ഇല്ലെന്നും, അത് ഗവണമെൻ്റാണ് തീരുമാനിക്കുന്നത് എന്നും മുരളീധരൻ പറഞ്ഞു.
എസ്ഐആർ എന്നതിൻ്റെ പേരിൽ ലക്ഷക്കണക്കിന് വോട്ടർമാരുടെ പേര് നീക്കം ചെയ്യുകയുണ്ടായി. എന്നാൽ ഇവിടെ അങ്ങനെ ഒരു സാഹചര്യം ഉണ്ടായില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിയാഞ്ഞത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തെറ്റായ സമീപനമായിരുന്നു എന്നും കെ. മുരളീധരൻ വ്യക്തമാക്കി.
രത്തൻ യു. ഖേൽക്കറുടെ നിയമനത്തിന് പിന്നാലെ വിവാദം രൂപപ്പെട്ടിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നായിരുന്നു സജി ചെറിയാൻ എംഎൽഎയുടെ പ്രതികരണം. ജനാധിപത്യ സ്ഥാപനങ്ങളുടെ നിഷ്‌പക്ഷതയെ കുറിച്ചുള്ള പൊതുജന വിശ്വാസം തകർക്കുന്ന നടപടിയാണിത്. ഖേൽക്കറുടെ നിയമനം തികച്ചും രാഷ്ട്രീയ പ്രതിഫല നിയമനമെന്നും സജി ചെറിയാൻ വിമർശിച്ചു.
നിയമനം ആശങ്കയുളവാക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിവാദ നയങ്ങൾക്കൊപ്പം നിന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കുന്നത് ജനങ്ങൾക്കിടയിൽ ചോദ്യങ്ങൾ ഉയർത്തും. നിയമനം സർക്കാരിൻ്റെ ഭാവി നിലപാടുകളെക്കുറിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കുമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയിരുന്നു.