കൊച്ചി: ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ വാദം തള്ളി മന്ത്രി കെ. രാജൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെതിരെ യുഡിഎഫ് ക്യാമ്പയിൻ നടത്തിയെന്നാണ് കെ. രാജൻ്റെ ആരോപണം. പിആർ പണി കൊണ്ട് സത്യത്തെ മറയ്ക്കാനാകില്ലെന്നും കെ. രാജൻ ഹലോ മലയാളം ലീഡേഴ്സ് മോണിങ്ങിൽ പറഞ്ഞു.
വയനാട് ദുരന്തബാധിതർക്കായി പണം ചിലവഴിച്ചതിൽ സോഷ്യൽ ഓഡിറ്റിന് തയ്യാറാണെന്ന് മന്ത്രി കെ. രാജൻ പറയുന്നു. ദുരിതാശ്വാസ ഫണ്ട് വയനാടിതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. ദുരന്തബാധിതരെ സുരക്ഷിതമായ വീടുകളിലേക്ക് താമസിപ്പിക്കുന്നത് വരെ വാടകയിലോ ദിനബത്തയിലോ ഒരു തടസ്സവും വരുത്തില്ല. പുനരധിവാസ നടപടി പൂർത്തിയാകും വരെ 9000 രൂപയുടെ ധനസഹായം തുടരുമെന്നും കെ. രാജൻ പറഞ്ഞു. കെപിസിസി നടത്തിയ ഫണ്ട് പിരിവിൻ്റെ കണക്ക് പുറത്തുവിടാൻ മന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.
"വയനാട്ടിലെ ദുരന്തബാധിതർക്ക് ധനസഹായം മുടങ്ങിയെന്നതിൽ വളരെ ബോധപൂവ്വമായിട്ടുള്ള തെറ്റിദ്ധാരണകൾ ഉയർന്നു വരുന്നുണ്ട്. പല ഘട്ടങ്ങളിലായി ഇക്കാര്യങ്ങൾ തിരുത്തിയിട്ടുണ്ട്. ഡിസംബർ 31 വരെയുള്ള ഒരാളുടേയും വാടക മുടങ്ങിയിട്ടില്ല. 656 കുടുംബങ്ങളിലെ 1185 പേർക്ക് ഡിസംബർ മാസം വരെ സഹായം നൽകിയിട്ടുണ്ട്. ജനുവരിയിലും ഫെബ്രുവരിയിലും ഈ തുക നൽകും," കെ. രാജൻ വ്യക്തമാക്കി.