

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഇത് കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റാണ്. പുതുയുഗ കേരളം സൃഷ്ടിക്കാൻ ബജറ്റിന് ആയിട്ടില്ല. മുങ്ങിത്താഴുന്ന കേരളത്തെ ഉണ്ടാക്കുന്നതാണിത്. കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിയെന്നല്ലാതെ വികസനത്തിന് വേണ്ടിയുള്ള ഒന്നും ബജറ്റിലില്ലെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.
ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രഖ്യാപനങ്ങൾ ഒന്നും ബജറ്റിലില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. കോളേജ് വിദ്യാർഥികൾക്കുള്ള 1000 രൂപ എവിടെയാണെന്നും സുരേന്ദ്രൻ ചോദിച്ചു. യുഡിഎഫ് സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പാണ്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണ് പുതിയ പദ്ധതി. കേന്ദ്ര സർക്കാരിൻ്റെ വയോവന്ദൻ യോജനയിൽ കേരളം ഒപ്പുവച്ചിട്ടില്ല. പകരം പ്രഖ്യാപനം മാത്രം നടത്തി. വിലക്കയറ്റം തടയുവാനും ഒരു പ്രഖ്യാപനവും ഇല്ല. കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനം എവിടെയെന്നും സുരേന്ദ്രൻ ചോദിച്ചു.
യുഡിഎഫ് സർക്കാരിൻറെ ബജറ്റ് റബർ കർഷകരോടുള്ള കൊടും വഞ്ചനയാണെന്ന് റബ്ബർ ബോർഡ് നിയുക്ത ചെയർമാൻ എൻ. ഹരി. വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുകയാണ് യുഡിഎഫ് സർക്കാർ. സംസ്ഥാന ബജറ്റിൽ 250 രൂപയാണ് റബ്ബർ താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. റബ്ബറിൻ്റെ രാജ്യാന്തര വിപണി വില 300 രൂപയിലേക്ക് എത്തുമ്പോൾ കർഷകരെ തീർത്തും പരിഹസിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും എൻ. ഹരി പറഞ്ഞു.
അതേസമയം, എൽകെജി നിലവാരം പോലുമില്ലാത്തതാണ് ബജറ്റെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസും കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രകടന പത്രികയുടെ ആവർത്തനമാണ് ഊ ബജറ്റ്. വിസ്മയം ഉണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും കൂട്ടരും അക്കാര്യങ്ങൾ വിസ്‌മരിച്ചു. കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് ഈ ബജറ്റ് തെളിയിക്കുന്നുവെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.