

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി നേടിയവരും കെ-ടെറ്റ് യോഗ്യത നേടണമെന്നുമായിരുന്നു ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സർക്കാർ ഉത്തരവിന് പിന്നാലെ അധ്യാപക സംഘടന പ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അവർ കാര്യം അറിയാതെയാണ് പ്രതിഷേധിക്കുന്നതെന്നും, സർക്കാർ അധ്യാപക സംഘടനകൾക്ക് ഒപ്പമാണെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പൊതു വിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിൽ കൂടുതൽ സർവീസിലുള്ള അധ്യാപകർ യോഗ്യതാ പരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യതയാക്കി ജനുവരി ഒന്നിന് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഉത്തരവിന് പിന്നാലെ ഇടതുപക്ഷ അധ്യാപക സംഘടനകൾ അടക്കം പ്രതിഷേധമുയർത്തി. ഇതോടെയാണ് തീരുമാനത്തിൽ നിന്ന് പിൻവാങ്ങാൻ സർക്കാർ നിർബന്ധിതരായത്.
സുപ്രീം കോടതി ഉത്തരവിനെതിരെ സർക്കാർ റിവ്യൂ ഹർജി സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്തമാസം നടക്കുന്ന കെ-ടെറ്റ് പരീക്ഷയ്ക്ക് ശേഷമാകും പുതിയ ഉത്തരവ് പുറപ്പെടുവിക്കുക. സർക്കാർ അധ്യാപകർക്ക് ഒപ്പമാണെന്നും സ്ഥാനക്കയറ്റമടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു..