

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവിന് ജാമ്യമില്ല. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷണൽ സെഷൻസ് കോടതിയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. ഇരു ഭാഗങ്ങളുടെയും വാദം ഇന്നലെ പൂർത്തിയായിരുന്നു. ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.
വിവാദസന്ദേശത്തിൻ്റെ ഉറവിടം അറസ്റ്റിലായ ജിതിൻ ഭാസ്‌കറിൻ്റെ ഫോണിൽ നിന്നുതന്നെയെന്ന നിർണായക കണ്ടെത്തൽ എസ്ഐടി നടത്തിയിരുന്നു. പ്രതി ഫോണ്‍ റീസെറ്റ് ചെയ്തതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.
വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിലും അത് നവമാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിച്ചതിലും ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതിനുപിന്നാലെയാണ് ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജ ടീച്ചർക്കെതിരെയാണ് വ്യാജ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചരിച്ചത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.