

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിലായിരുന്ന പ്രതി ജിതിൻ ഭാസ്കർ ജയിൽ മോചിതനായി. ജൂൺ 16 മുതൽ ജിതിൻ ഭാസ്കർ റിമാൻഡിലായിരുന്നു. കോഴിക്കോട് സെഷൻസ് കോടതിയാണ് ജിതിന് ജാമ്യം അനുവദിച്ചത്.
ജയിലിൽ നിന്നും പുറത്തിറങ്ങിയ ജിതിന് പാലക്കാട് സിപിഐഎം പ്രവർത്തകർ സ്വീകരണം ഒരുക്കി. വടകര ഏരിയ സെക്രട്ടറി ഗോപാലൻ മാസ്റ്റർ ഉൾപ്പെടെയുള്ളവരാണ് ജിതിനെ സ്വീകരിക്കാനെത്തിയത്.
വിവാദസന്ദേശത്തിൻ്റെ ഉറവിടം അറസ്റ്റിലായ ജിതിൻ ഭാസ്‌കറിൻ്റെ ഫോണിൽ നിന്നുതന്നെയെന്ന നിർണായക കണ്ടെത്തൽ എസ്ഐടി നടത്തിയിരുന്നു. പ്രതി ഫോണ്‍ റീസെറ്റ് ചെയ്തതോടെ തെളിവുകള്‍ നഷ്ടപ്പെട്ടുവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
കേസിൽ ജിതിന് നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിലും അത് നവമാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിച്ചതിലും ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചതിന് പിന്നാലെയായിരുന്നു ജാമ്യം നിഷേധിച്ചത്.