എറണാകുളം: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യാൻ ജിസിഡിഎ യോഗം ഇന്ന് ചേരും. രാവിലെ 10.30ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക.
സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് ജിസിഡിഎ യോഗം. സ്റ്റേഡിയം കൈമാറ്റത്തിൽ എംപിയും, എംഎൽഎയും ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് അടിയന്തരയോഗം. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട കരാർ പുതുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഇന്ന് യോഗത്തിൽ ചർച്ച ചെയ്യും. അർജൻറീന ടീമിൻ്റെ മത്സരം കൊച്ചിയിൽ നടത്തും എന്ന് പറഞ്ഞു രംഗത്ത് വന്ന സ്പോൺസർക്ക് സ്റ്റേഡിയം കൈമാറിയത്തിൽ വീഴ്ചകൾ ഉണ്ടായി എന്ന വിമർശനം യോഗത്തിൽ ചർച്ചയാവും.
അതേസമയം സ്പോൺസർ തന്നിഷ്‌ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്ന് ജിസിഡിഎ ചെയർമാൻ ചന്ദ്രൻപിള്ള പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കോൺഗ്രസ് മുതലെടുപ്പാണ്. കലൂർ സ്റ്റേഡിയത്തിൽ കയറിയ കോൺഗ്രസ് നേതാക്കളുടേത് ഗുണ്ടായിസമെന്നും ചന്ദ്രൻപിള്ള പറഞ്ഞു. അടുത്ത വിൻഡോയിൽ മെസി കേരളത്തിലെത്തുമെന്നും ജിസിഡിഎ ചെയർമാൻ വ്യക്തമാക്കി.