

ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടിയുടെ കൊലപാതകത്തിൽ പേരക്കുട്ടിയായ പതിമൂന്നുകാരി ഉള്‍പ്പെടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് പിടിയിലായിരിക്കുന്നത്. പേരക്കുട്ടി നല്‍കിയ ക്വട്ടേഷനിലാണ് സുഹൃത്തുക്കളായ മൂന്നു പേര്‍ ചേര്‍ന്ന് ശിവൻകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
കിടപ്പുമുറിയിലാണ് ശിവന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടിയിരുന്നു. കഴുത്തില്‍ തുണി മുറുക്കിയ പാടുമുണ്ടായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കുശേഷം ആഭരണവും പണവും കവര്‍ന്ന സംഘം മുറിയില്‍ മുളകുപൊടിയും വിതറിയിരുന്നു. മകളുടെ പ്രസവത്തിനായി ഭാര്യ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ശിവൻകുട്ടി മാത്രമാണുണ്ടായിരുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.