

കൊല്ലം: കൊട്ടാരക്കര അപകടത്തിൽ സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സ സഹായം ലഭിക്കാതെ ഗുരുതര പരിക്കേറ്റ കൗശൽ. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സ്വകാര്യ ആശുപത്രിയിൽ ഇതുവരെ മൂന്ന് ലക്ഷം രൂപയാണ് ചെലവായത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചിലവ് താങ്ങാനാകാതെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന് കൗശലിന്റെ അച്ഛൻ സന്തോഷ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിഅമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരുമ്പോൾ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്. കൗശാലിനെ കൂടാതെ ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. അതേസമയം, മെഡിക്കൽ ബോർഡ് യോഗം നാളെ ചേരും.