ആലപ്പുഴ: കായംകുളത്ത് അച്ഛനെ വെട്ടിക്കൊന്ന അഭിഭാഷകനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് നവജിത്തിനെ മാറ്റിയത്. പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് പുല്ലുകുളങ്ങര കളരിക്കൽ ജങ്ഷൻ പീടികചിറയിൽ നവജിത്ത് അച്ഛനായ നടരാജനേയും അമ്മ സിന്ധുവിനേയും വെട്ടിയത്. ഗുരുതരാവസ്ഥയിൽ ഇരുവരേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നടരാജൻ്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല.
മദ്യലഹരിയിലാണ് ആക്രമണമെന്നാണ് സൂചന. മാതാപിതാക്കളുമായുണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ ഇരുവരേയും കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആംബുലൻസിൽ ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.