തിരുവനന്തപുരം: പരിപാടി സംഘാടനം കൃത്യമായില്ലെന്ന് പറഞ്ഞ് മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി റദ്ദാക്കി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സദസ്സില്‍ ആളില്ലാത്തതിന് കാരണം സംഘാടനകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാർ വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. മോട്ടോർ വാഹന വകുപ്പിന്റെ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് പരിപാടിയാണ് ഗതാഗത മന്ത്രി റദ്ദാക്കിയത്.
കനകക്കുന്ന് പാലസ് പരിസരത്തായിരുന്നു പരിപാടിക്കായി വേദിയൊരുക്കിയത്. ഫ്ലാഗ് ഓഫ് നടത്തേണ്ട വാഹനങ്ങൾ കൃത്യ സമയത്ത് ക്രമീകരിക്കാത്തതും പരിപാടിയിൽ വേണ്ടത്ര ആൾക്കാരെ പങ്കെടുപ്പിക്കാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. കർശന നടപടി ഉണ്ടാകുമെന്ന് വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥർക്ക് മന്ത്രി മുന്നറിയിപ്പ് നൽകി. 'എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ്," ഇങ്ങനെ പറഞ്ഞാണ് മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപോയത്. സംഘാടനം വളരെ മോശമാണെന്നും വകുപ്പില്‍ നിന്നുപോലും ആരെയും ക്ഷണിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
"ഗതാഗത വകുപ്പിന്റേയും മോട്ടോര്‍ വാഹനവകുപ്പിന്റേയും പരിപാടിയായിരുന്നു ഇത്. സദസിൽ ആകെയുള്ളത് പാര്‍ട്ടി പ്രവര്‍ത്തകരും എന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും മാത്രമാണ്. വന്ന ഉദ്യോഗസ്ഥര്‍ പോലും എസി ഇട്ട് വണ്ടിയുടെ അകത്തിരുന്നു. ഉദ്യോഗസ്ഥരുടേത് ധിക്കാരപരമായ നടപടിയാണ്. പ്രൊട്ടോക്കോളും മര്യാദയും പാലിച്ചില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും" കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.
വാഹനങ്ങൾ കൃത്യമായി കനകകുന്ന് കൊട്ടാരത്തിൻ്റെ മുൻഭാഗത്ത് നിരത്തിയിടാൻ പോലും സംഘാടകർക്ക് കഴിഞ്ഞില്ല. ടൈൽസ് പൊട്ടിപോകുമെന്ന വിചിത്ര വാദമാണ് ഉദ്യോഗസ്ഥർ ഉയർത്തിയത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വേദിയിൽ മന്ത്രി പറഞ്ഞു.