

ഡൽഹി: മുഖ്യമന്ത്രി പദവി പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഫലം വന്നതിന് ശേഷമാണ് എല്ലാ ചർച്ചകളും നടക്കുക. കെ. സുധാകരൻ്റെ പിന്തുണാ പോസ്റ്റിൽ അഭിപ്രായം പറയാനില്ലെന്നും പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഇത്തരം ചർച്ചകളിൽ ഞാൻ അഭിപ്രായം പറയുന്നില്ല. പൊതുജനമധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല മുഖ്യമന്ത്രി പദവി. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കൂ എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഈ പാർട്ടിക്ക് ഒരു ലീഡർഷിപ്പ് ഉണ്ട്. ഫലം വന്നതിനുശേഷം മുഖ്യമന്ത്രി ആരെന്നുള്ളത് അത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയ്ക്കായി ആദ്യം ശബ്ദമുയർത്തിയ കെ. സുധാകരൻ കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചതോടെയാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും വീണ്ടും തുടക്കമായത്. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കളും അണികളും രംഗത്തെത്തിയിരുന്നു. കെ.സി. വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ. സുധാകരൻ്റെ പോസ്റ്റിൽ അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അസമയത്താണെന്നും നിലപാട് പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് ഭരണത്തിൽ വരുമെന്നുള്ള പ്രതീക്ഷയാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. സുധാകരന്റെ പ്രസ്താവന അനുചിതമാണ്. ഉൾപ്പാർട്ടി ജനാധിപത്യം ഉള്ള പാർട്ടിയാണ് കോൺഗ്രസ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. നിലവിൽ മുഖ്യമന്ത്രിയുടെ പേരുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് സമയമായിട്ടില്ല. മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കിയിരുന്നു.