കൊച്ചി: ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ നടപടി ആത്മാര്‍ത്ഥത ഇല്ലാത്തതെന്ന് കെസിബിസി. സര്‍ക്കാര്‍ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശുപാര്‍ശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞരാണ്. ഇതുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹവുമായി സർക്കാർ ചർച്ച നടത്തിയിട്ടില്ലെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
328 ശുപാര്‍ശകളില്‍ നിന്നും 220 ശുപാര്‍ശകള്‍ നടപ്പാക്കി എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. എന്നാൽ നടപടി എടുക്കും മുൻപ് ക്രൈസ്തവ സമൂഹവുമായി ചർച്ച നടത്തണം എന്ന ആവശ്യം നടപ്പായില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള താല്‍ക്കാലിക നീക്കങ്ങള്‍ക്ക് പകരം ആത്മാര്‍ത്ഥമായ സമീപനം വേണമെന്നും സർക്കാരിനോട് കെസിബിസി.
സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായാണ് ജെ. ബി. കോശി കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ റിപ്പോർട്ടിന്മേലുള്ള നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അവലോകനം ചെയ്തിരുന്നു. 17 വകുപ്പുകൾ പൂർണമായി ശുപാർശ നടപ്പിലാക്കി. 220 ശുപാർശകളിലും ഉപശുപാർശകളിലും നടപടികൾ പൂർത്തിയായി. ഏഴ് ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിക്കുന്നതിന് അതാത് വകുപ്പുകൾ നടപടി സ്വീകരിച്ചുവരുന്നതായി അവലേകന യോഗത്തിൽ അറിയിച്ചിരുന്നു.