
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയുമെന്ന് സൂചന. അതിതീവ്ര മഴയ്ക്കുള്ള സാധ്യത നിലവിൽ ഇല്ല. സംസ്ഥാനത്ത് ഒരു ജില്ലയിലും ഇന്ന് ഓറഞ്ച് ,റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ സാഹചര്യം അനുസരിച്ച് ജില്ലകളിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
നാല് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാസർഗോഡ്, കണ്ണൂർ,വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. വരുന്ന മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ നേരിയതോതിൽ കുറയുന്നുണ്ടെങ്കിും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ശക്തമായ കാറ്റ് കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ ഈ മാസം ആറുവരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.