

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്തു. 11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. ജയറാം രമേശ്, ദീപാദാസ് മുൻഷി തുടങ്ങിയവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
ദിവസങ്ങളോളം നീണ്ട മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം. ഇന്ന് രാവിലെയും രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പിന്തള്ളിയാണ് കേരളം കാത്തിരുന്ന മുഖ്യമന്ത്രിയായി വി.ഡി. സതീശനെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും, അജയ് മാക്കനും കഴിഞ്ഞ ദിവസങ്ങളിൽ തിരുവനനന്തപുരത്ത് എത്തി എംഎൽഎമാരുടെയും, മുൻ കെപിസിസി അംഗങ്ങളുടെയും, മുതിർന്ന നേതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ശേഷം ഹൈക്കമാൻഡ് മുൻ കെപിസിസി അധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതെന്നാണ് വിവരം. രണ്ടാം സ്ഥാനത്തായിരുന്നു വി.ഡി. സതീശൻ്റെ സ്ഥാനം. അതേസമയം, ജനവികാരം വി.ഡി. സതീശനെ ആയിരുന്നു കൂടുതലായും പിന്തുണച്ചത്.