തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് എതിരായ എ.കെ. ബാലൻ്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി. മാറാട് കലാപം ഓർമിപ്പിക്കുക മാത്രമാണ് ബാലൻ ചെയ്തത്. എതിർക്കുന്നത് വർഗീയതയെയാണ് ഏതെങ്കിലും മത വിഭാഗത്തെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്ക് എതിരെ പറയുന്നത് മുസ്ലീം വിഭാഗത്തിന് എതിരല്ല. രാജീവ് ചന്ദ്രശേഖറിനും ഞങ്ങൾക്കും ഒരേ ശബ്ദമല്ലെന്നും പിണറായി വ്യക്തമാക്കി. വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു.
ഇന്നത്തെ കേരളം മാതൃകയാണ്. വർഗീയ കലാപങ്ങൾ ഇല്ല സംഘർഷങ്ങൾ ഇല്ല. എന്നാൽ അതല്ലാത്ത ഒരു സാഹചര്യം മുൻപ് ഉണ്ടായിരുന്നു. അതാണ് എ.കെ. ബാലൻ സൂചിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമിയെ ആണ് എതിർക്കുന്നത് അത് മുസ്ലിം വിഭാഗത്തിനെയാണോയെന്ന് ചോദിച്ച മുഖ്യമന്ത്രി ആർഎസ്എസിനെ എതിർക്കുമ്പോൾ ഹിന്ദു വിഭാഗത്തിനെയാണോയെന്നും ചോദിച്ചു.
ആൻ്റണിയുടേയും ചെന്നിത്തലയുടേയും പഴയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിച്ചത്. കോൺഗ്രസ് സിംല സമ്മേളനത്തിന് ശേഷം എ കെ ആൻറണി പറഞ്ഞ വാക്കുകൾ ഓർമിപ്പിക്കാനും മുഖ്യമന്ത്രി മടിച്ചില്ല. ന്യൂനപക്ഷം സംഘടിത ശക്തിയാണ്. കൂടുതൽ വില പേശൽ നടത്തുന്നു. ഇതൊക്കെ പറഞ്ഞത് അന്നത്തെ മുഖ്യമന്ത്രിയാണെന്നും, ഇതുപറഞ്ഞാണ് അദ്ദേഹം രാജിവെച്ചതെന്നും പിണറായി ഓർമിപ്പിച്ചു.
മലബാറിൽ 33 സ്കൂളുകൾ തുറക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ സതീശൻ രംഗത്ത് വന്നിരുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണം ഉണ്ടാക്കുമെന്നാണ് സതീശൻ അന്ന് പ്രസംഗിച്ചത്. ജമാഅത്തെ ഇസ്ലാമി മതവാദം പറയുന്നില്ലെന്ന് പറഞ്ഞതും ഇതേ സതീശൻ തന്നെയാണ്. തരാതരം വർഗീയത പറയുകയും അത് മൂടിവയ്ക്കാൻ നല്ല പിള്ള ചമയുകയും ചെയ്യുകയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
വയനാട് പുനരധിവാസത്തിൽ കോൺഗ്രസിൻ്റേതായി ഏതെങ്കിലും വീടുകൾ നിർമ്മിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ർണാടക മാത്രമല്ല വിവിധ സർക്കാരുകൾ നമുക്ക് സംഭാവന നൽകിയിട്ടുണ്ട്. അത് ഏതെങ്കിലും ഒരു പാർട്ടിയുടെ ഫണ്ട് ആയി കാണാൻ കഴിയില്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ആയതുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ ഫണ്ടായി കണക്കാക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രൈസ്തവരുടെ ഉന്നമനത്തിനുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ ഫെബ്രുവരി ആറിന്, ന്യൂനപക്ഷ സംഘടനകളുടെ യോഗവിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്രത്തിനെതിരെ സത്യഗ്രഹ സമരവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തിന് എതിരെയാണ് പ്രതിഷേധം.