തിരുവനന്തപുരം: ഡൽഹിയിൽ മലയാളി വിദ്യാർഥികളെ പൊലീസ് മർദിച്ചതിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. 2025 സെപ്റ്റംബർ 24 നാണ് സംഭവം നടന്നതെന്ന് എന്നാണ് റിപ്പോർട്ട്. വിദ്യാർഥികളെ ആക്രമിച്ചതിൽ അതിയായ ദുഃഖമുണ്ടെന്നും, ഹിന്ദിയിൽ സംസാരിക്കാൻ അവരെ നിർബന്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നതെന്നും മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചു.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്. അവരുടെ ഭാഷയും സംസ്കാരവും ആതിഥേയ സംസ്ഥാനങ്ങളിലെ ജനങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. നിയമപാലക ഏജൻസിയിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക വിരുദ്ധരിൽ നിന്നും അത്തരം മോശം പെരുമാറ്റങ്ങളിൽ നിന്നും ആളുകളെ സംരക്ഷിക്കേണ്ടത് പൊലീസിനെപ്പോലുള്ള നിയമപാലക ഏജൻസികളുടെ ഉത്തരവാദിത്തമാണ്. പൊലീസ് തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്താൽ, പഠനത്തിനും ഉപജീവനത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർഥികളെയും ആളുകളെയും ഉപദ്രവിക്കാൻ മറ്റ് കുറ്റവാളികളെ പ്രേരിപ്പിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.