കൊച്ചി: ഇന്ത്യ ഹോങ്കോങ് ഫുട്ബോൾ മാച്ചിനായി കലൂർ സ്റ്റേഡിയത്തിനായി ജിസിഡിഎ ആവശ്യപ്പെട്ട തുക അടച്ച് കേരള ഫുട്ബോൾ അസോസിയേഷൻ. മുന്ന് ലക്ഷം രൂപയാണ് സ്റ്റേഡിയം വാടകയായി അടച്ചത്. 25 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിങ്കളാഴ്ച നൽകും എന്ന് കാണിച്ച് ത്യവാങ് മൂലം നൽകി, ഇതോടെ മാച്ചിനുള്ള പ്രതിസന്ധി നീങ്ങിയിരിക്കുകയാണ്.
ഇന്ത്യ-ഹോങ്കോങ് എഎഫ്‌സി അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൻ്റെ നടത്തിപ്പിനായി സ്റ്റേഡിയം വിട്ടുനൽകുന്ന തർക്കത്തിൽ വിട്ട് വീഴ്ചയില്ലാത്ത നിലപാടാണ് ജിസിഡിഎ സ്വീകരിച്ചത്. കേരള ഫുട്ബോൾ അസോസിയേഷൻ ജിസിഡിഎയ്ക്ക് നൽകാനുള്ള കുടിശികയായ പണം അടച്ചിലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്ന് ജിസിഡിഎ ചെയർമാൻ പറഞ്ഞിരുന്നു. മത്സരം നടത്തണമെങ്കിൽ പണം അടയ്ക്കാനുള്ള നടപടിക്ക് പുറമെ, കേരള ഫുട്ബോൾ അസോസിയേഷൻ എഗ്രിമെൻ്റ് ഒപ്പിടാൻ തയ്യാറാകണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിൻ്റെ 2026 (ഐഎസ്എല്‍) സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ ജിസിഡിഎയുമായുള്ള തർക്കം നാടകീയ രംഗങ്ങൾ കാരണമായിരുന്നു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് പൂട്ടിയ ജിസിഡിഎ, പ്രതിനിധികളെ പുറത്താക്കുകയും ചെയ്‌തു. പ്രശ്നങ്ങൾ ഉയർന്നതിനെ തുടർന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുൻപ് നിശ്ചയിച്ചിരുന്ന പത്രസമ്മേളനം സ്റ്റേഡിയത്തിൽ നടത്താൻ അനുവദിച്ചിരുന്നില്ല. മീഡിയ റൂം പൂട്ടിയതിനാൽ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓൺലൈനിലേക്ക് മാറ്റേണ്ട സാഹചര്യവും ഉണ്ടായിരുന്നു.