തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് രാവിലെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്ത് നൽകിയത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രി കണ്ടിരുന്നു. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുമെന്ന വാർത്ത ആദ്യം നൽകിയത് ന്യൂസ് മലയാളമാണ്.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലും എൽഡിഎഫ് യോഗത്തിലും സമാനമായ തീരുമാനം സർക്കാർ എടുത്തിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ല. ധാരണാപത്രം റദ്ദാക്കണമെന്നുമാണ് കത്തിൽ സർക്കാർ ആവശ്യപ്പെടുന്നത്.
പിഎം ശ്രീയിൽ വലിയ വിവാദമാണ് ഇടതുമുന്നണിയിൽ ഉണ്ടായത്. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ സിപിഐ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. സിപിഐ കടുത്ത നിലപാട് സ്വീകരിക്കുകയും സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്നുള്ള മറ്റ് ഫണ്ടുകൾ ലഭിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. സിപിഐ നിലപാടിൽ ഉറച്ചു നിന്നതോടെയാണ് സർക്കാർ പദ്ധതിയിൽ നിന്നും പിന്നോട്ട് പോയത്.