തിരുവന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന നിർദേശവുമായി ഗവർണർ. 11 ലക്ഷം രൂപ ആവശ്യപ്പെട്ട് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ കത്തയച്ചു. രണ്ട് സർവകലാശാലകളും ചേർന്ന് 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്.
കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചത്. അറ്റോണി ജനറലായിരുന്നു കേസിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കേസിന് വേണ്ടി 11 ലക്ഷം രൂപയുടെ ബില്ലാണ് അദ്ദേഹം സമർപ്പിച്ചത്. ഈ തുക രണ്ട് സർവകലാശാലകളും ചേർന്ന് നൽകണമെന്നാണ് ഗവർണർ ഇപ്പോൾ അറിയിച്ചത്.
സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളായതിനാൽ, തനത് ഫണ്ടിൽ നിന്നാണ് ദൈനംദിന പ്രവർത്തനങ്ങൾക്കടക്കം തുക കണ്ടെത്തേണ്ടത്. കെടിയു അടക്കമുള്ള സർവകലാശാലയ്ക്ക് സിൻഡിക്കേറ്റിൻ്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പണം നൽകാൻ സാധിക്കൂ.