കൊച്ചി: എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്നും ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിറം കലർത്തിയ കൃത്രിമ കുങ്കുമം കച്ചവടം നടത്തുന്നവർ നൽകിയ ഹർജിയാണ് ഹൈക്കോടതി തളളിയത്. സ്വാഭാവിക കുങ്കുമം വിൽക്കുന്നതിന് തടസമില്ല. എന്നാൽ രാസവസ്തുക്കൾ കലർന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവജാലങ്ങൾക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ശബരിമലയിലും എരുമേലിയിലും രാസവസ്തുക്കള്‍ അടങ്ങിയ കുങ്കുമം, പ്ലാസ്റ്റിക് സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഉത്തരവ് പാലിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ബന്ധപ്പെട്ട അധികാരികള്‍ക്കും കോടതി നിര്‍ദേശവും നല്‍കിയിരുന്നു. ശബരിമലയിലും പമ്പയിലും പ്ലാസ്റ്റിക് നിരോധനം ലംഘിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
മണ്ഡല തീര്‍ത്ഥാടനകാലത്ത് സ്റ്റേജിങ് ഏരിയകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടെ ഹൈക്കോടതി സ്വമേധയാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു. ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ എരുമേലി പഞ്ചായത്തും ചെങ്ങന്നൂര്‍ നഗരസഭയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വഴി നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.