മദ്യവിമുക്തമായ കിനാശ്ശേരി അത്ര നടപ്പുള്ള കാര്യമല്ലെന്നാണ് ചാരായ നിരോധന ശേഷമുള്ള മൂന്നു പതിറ്റാണ്ട് നമുക്ക് പഠിപ്പിച്ചു തന്നത്. നിരോധനം അല്ല നിയന്ത്രണമാണ് ആവശ്യം എന്നാണ് ദുരന്തങ്ങൾ നൽകിയ അനുഭവം.
കേരളത്തിൽ ഒരു കാലത്ത് സുലഭമായിരുന്ന മദ്യമായിരുന്നു ചാരായം. 1996ൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണി സംസ്ഥാനത്ത് ചാരായം നിരോധിച്ചു. പക്ഷേ ചാരായം മടങ്ങി വരികയാണ്. അതുപക്ഷേ കേരളത്തിലേയ്ക്കല്ല.
കേരളത്തിൽ നിന്ന് പോളണ്ടിൽ പോയി ചാരായം അതേ മലയാളം പേരില്‍ മിഥുൻ എന്ന യുവാവ് വിപണിയിൽ ഇറക്കുമ്പോൾ അതും ഒരു ചരിത്രമാവുകയാണ്. ചാരായ നിരോധനത്തിന്റെ മുപ്പതാം വാർഷികത്തിൽ വീണ്ടും ചാരായം വിപണിയിൽ എത്തുന്നത് ഒരു രാഷ്ട്രീയ കൗതുകം കൂടിയാണ്.
ഓരോ രാജ്യത്തും തനതായ മദ്യം ഉല്പാദിപ്പിക്കുകയും കയറ്റുമതി നടത്തി വിദേശ നാണ്യം നേടുകയും ചെയ്യുന്നത് കേരളവും മാതൃക ആക്കണമെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ മിഥുൻ മോഹൻ പറയുന്നത്.