

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കാൻ തത്വത്തിൽ സമ്മതിച്ച് സർവീസ് സംഘടനകൾ. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പ്രതിപക്ഷ സംഘടനകളും ഇക്കാര്യത്തിലുള്ള സമ്മതം അറിയിച്ചു. അതേസമയം, പ്രവൃത്തിദിനം കുറയ്ക്കുന്നതിനൊപ്പം, അവധി ദിനങ്ങളും കുറക്കരുതെന്നാണ് എല്ലാ സംഘടനകളുടേയും ആവശ്യം.
ശമ്പള പരിഷ്കരണ കമ്മീഷൻ്റെയും ഭരണപരിഷ്കരണ കമ്മീഷൻ്റെയും ശുപാർശകളാണ് സർക്കാരിന് മുന്നിൽ ഉണ്ടായിരുന്നത്. അവധിയെ സംബന്ധിച്ചുള്ള ശുപാർശകളും ഉണ്ട്. പൊതു അവധി ദിനങ്ങളും കാഷ്വൽ ലീവുകളും കുറയ്ക്കേണ്ടി വരുമെന്നതും ആലോചനയിൽ ഉണ്ട്. നിലവിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം 10മണി മുതൽ 5 മണി വരെയാണ്. അത് 9.30 മുതൽ 5.30വരെ ആക്കാനും ആലോചിക്കുന്നുണ്ട്. പ്രവൃത്തി സമയം കൂട്ടുന്നതിൽ സർക്കാർ ജീവനക്കാരുടെ സംഘടനകൾക്ക് എതിർപ്പില്ല. എന്നാൽ അവധി വെട്ടിക്കുറയ്ക്കരുത് എന്ന് പ്രധാന ആവശ്യമാണ് സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്.