കോഴിക്കോട്: കേരള മോഡൽ അഭിമാനമാണെങ്കിലും കഴിഞ്ഞ 20 വർഷമായി അതിൽ മാറ്റങ്ങളൊന്നും വരാത്തതിനാൽ കേരളം കാലഹരണപ്പെട്ട അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ രംഗങ്ങളിലും ഉണ്ടാകണം. ഇതിനായി ഒരു 'ഗ്ലോബൽ ജോബ് വാച്ച് ടവർ' നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കരിക്കുലം അനുസരിച്ച് പഠിച്ചാൽ കുട്ടികൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. അല്ലാതെ കാലഹരണപ്പെട്ട കോഴ്സുകൾ പഠിച്ചുകൊണ്ടിരുന്നാൽ കുട്ടികൾക്ക് വിദേശരാജ്യങ്ങളിലെക്ക് പോകുന്ന അവസ്ഥ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോടിൻ്റെ മന്ത്രി സ്ഥാനം താൻ ഏറ്റെടുക്കുന്നുവെന്നും കോഴിക്കോട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. എന്തുണ്ടെങ്കിലും തന്നോട് പറഞ്ഞാൽ മതി. കോഴിക്കോട് ജില്ലയുടെ വരുമാനം അഞ്ചിരട്ടിയായി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ ഉണ്ടായ ഇ.ഡി റെയ്ഡും തുടർന്ന് ഉണ്ടായ അതിക്രമങ്ങളിലും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. സംഭവത്തിലെ പൊലീസ് വീഴ്ചയും നടപടികളെ നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്ന സിപിഐഎം പ്രതികരണവും പൊതു സമൂഹം ചർച്ച ചെയ്യുമ്പോഴും ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനം തുടരുകയാണ്. ഇന്നലെയും ഇന്നും കൂട്ടി പന്ത്രണ്ട് തവണയാണ് ഈ വിഷയത്തിലെ പ്രതികരണം തേടി മാധ്യമങ്ങൾ വി.ഡി. സതീശൻ്റെ മുന്നിലേക്ക് എത്തിയത്.